പ്രതിരോധ പ്രവർത്തനങ്ങളിൽ നെടുംതൂണായി പ്രവർത്തിക്കുന്ന എംബിബിഎസ് ബിരുദധാരികൂടിയായ തിരുവല്ല സബ് കലക്ടർ ഡോ വിനയ് ഗോയൽ ഐഎഎസിൻ്റ ഒരു കണ്ടെത്തൽ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. പത്തനംതിട്ട ജില്ലാ കലക്ടർ വിശദീകരിക്കുന്ന പല നവീന പദ്ധതികളുടെ പിന്നിലുള്ള ബുദ്ധികേന്ദ്രവും ഡോക്ടർകൂടിയായ തിരുവല്ല സബ് കലക്ടറിന്റേതാണ്.
ഇന്ത്യയിൽത്തന്നെ ആദ്യമായി ആവിഷ്കരിച്ച സഞ്ചരിക്കുന്ന സാംപിൾ കലക്ഷൻ വാഹനമാണ് ഇപ്പോൾ താരം.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ ഒരു ദിവസം 400 പേര്‍ക്ക് പനിയുണ്ടോയെന്നു പരിശോധിക്കാനും വേണ്ടി വന്നാൽ സ്രവങ്ങളുടെ സാംപിൾ ശേഖരിക്കാനും കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് റാപിഡ് സ്ക്രീനിങ്ങ് വെഹിക്കിൾ. ഡോ വിനയ് ഗോയലും അദ്ദേഹത്തിന്റെ സുഹൃത്ത് ഡോ വികാസ് യാദവിന്റെയും സഹായത്തോടെയാണ് പരിശോധനാ സംവിധാനം രൂപപ്പെടുത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റാപ്പിഡ് സ്ക്രീനിംഗ് വാഹനം തയ്യാറാക്കിയത്.
വാഹനത്തില്‍ ഒരു ടു വേ മൈക്ക് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ നിന്ന് നാല് മീറ്റര്‍ ദൂരെ നിന്നാലും പുറത്തു നിന്നുള്ള സംഭാഷണം വാഹത്തിനകത്ത് കേള്‍ക്കാന്‍ സാധിക്കും. റാപ്പിഡ് സ്ക്രീനിംഗ് വാഹനത്തില്‍ ഒരു മെഡിക്കല്‍ വോളണ്ടിയറും ഒരു നോണ്‍ മെഡിക്കല്‍ വോളണ്ടിയറുമാണുണ്ടാവുക.
സബ് കളക്ടര്‍ വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജെഫി ചക്കിട്ട ജേക്കബിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമും പി.ഡബ്ല്യു.ഡി. ഇലക്ടോണിക്സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യു ജോണിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ ടീമുമാണ് സ്ക്രീനിംഗ് വാഹനത്തിനു പിന്നില്‍.
Courtesy Umesh C G Edappavoor